ഗേറ്റില്‍ കുടുങ്ങി മരണം: അന്വേഷണം തുടങ്ങി, സിനാനും വല്യുമ്മയ്ക്കും നെഞ്ചുലഞ്ഞ് വിട നല്‍കി നാട്‌.



 തിരൂർ: ഇടമുറിയാതെ പെയ്ത മഴയത്ത് ഒരു നാടിനെ മുഴുവൻ കണ്ണീരിലാഴ്‌ത്തി സിനാൻ വല്യുമ്മയോടൊപ്പം യാത്രയായി. തകർത്തുപെയ്ത മഴയെ വകവെക്കാതെ നാട്ടുകാരും കൂട്ടുകാരും അധ്യാപകരുമെല്ലാം അവനെ ഒരുനോക്കുകൂടി കാണാൻ വിതുമ്പലോടെ കാത്തിരുന്നു. ഒൻപതുവയസ്സുകാരനായ മുഹമ്മദ്‌ സിനാൻ കഴിഞ്ഞദിവസം പള്ളിയിലേക്കു പോകുന്ന വഴി അയൽപക്കത്തെ വീട്ടിലെ ഗേറ്റിൽ കുടുങ്ങി മരിക്കുകയായിരുന്നു.

കൊച്ചു മകന്റെ മരണവാർത്തയറിഞ്ഞ വല്യുമ്മ ആസിയ ഹൃദയാഘാതംമൂലമാണ് മരിച്ചത്. സ്‌കൂളിലെ അധ്യാപകർക്കെല്ലാം ഏറെ പ്രിയപ്പെട്ട വിദ്യാർഥിയായിരുന്നു സിനാൻ. പഠനത്തിലും കലാ കായിക മത്സരങ്ങളിലും മുന്നിലായിരുന്നു. നാട്ടിൽ കളിച്ചുനടന്നിരുന്ന സിനാന്‍റെ വിയോഗം വീട്ടുകാരെയും ബന്ധുക്കളെയും മാത്രമല്ല പരിവാസികളെയാകെ ദുഃഖത്തിലാഴ്‌ത്തി. അതിനിടയിലുണ്ടായ ആസിയയുടെ മരണവും എല്ലാവരെയും തളർത്തി. പൊട്ടിക്കരഞ്ഞുകൊണ്ടാണ് അധ്യാപികമാർ സിനാനെ യാത്രയാക്കിയത്.

തിരൂർ ജില്ലാ ആശുപത്രിയിൽനിന്ന് പോസ്റ്റ്മോർട്ടം നടപടികൾക്കുശേഷം വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ സിനാന്റെ മൃതദേഹം വീട്ടിലെത്തിച്ചു. തുടർന്ന് ചിലവിൽ ജുമാമസ്ജിദിൽ ഇരുവരുടെയും മൃതദേഹം കബറടക്കി. എം.പി. അബ്ദുസ്സമദ് സമദാനിയടക്കം നിരവധിപേർ ചടങ്ങിൽ പങ്കെടുത്തു.

റിമോട്ട് കൺട്രോൾ ഗേറ്റിൽ കുരുങ്ങി ഒൻപതുവയസ്സുകാരൻ മരിച്ച സംഭവത്തിൽ കല്പകഞ്ചേരി പോലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു.

വൈലത്തൂർ ചിലവിൽ ചങ്ങനക്കാട്ടിൽ കുന്നശ്ശേരി അബ്ദുൾ ഗഫൂറിന്റെയും സജിലയുടെയും മകൻ മുഹമ്മദ് സിനാൻ (9) ആണ് കഴിഞ്ഞ ദിവസം മരിച്ചത്. സിനാന്റെ മരണവിവരം അറിഞ്ഞ് വല്യുമ്മ ആസ്യ ഹൃദയാഘാതംമൂലം മരിക്കുകയും ചെയ്തു. ഇരുവരുടെയും മൃതദേഹം ചിലവിൽ ജുമാമസ്ജിദ് കബറിസ്താനിൽ വെള്ളിയാഴ്ച കബറടക്കി.

അപകടം നടന്ന സ്ഥലവും ഗേറ്റും പോലീസ് പരിശോധിച്ചു. അബദ്ധവശാൽ കുട്ടി കുടുങ്ങി ഗേറ്റ് അടഞ്ഞതായാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

കല്പകഞ്ചേരി സ്റ്റേഷർ ഹൗസ് ഓഫീസർ കെ. സുശാന്ത്, എസ്.ഐ. ഉദയരാജ്, സീനിയർ സി.പി.ഒ. തോമസ്, സി.പി.ഒ. സനൂപ് എന്നിവരടങ്ങിയ പോലീസ് സംഘമാണ് സ്ഥലത്തെത്തിയത്.


ഗേറ്റിനുള്ളിൽ കുടുങ്ങിയപ്പോൾ ഉണ്ടായ പരിക്ക് കാരണം തലച്ചോറിലുണ്ടായ രക്തസ്രാവമാകാം മുഹമ്മദ് സിനാന്റെ മരണത്തിനു കാരണമെന്നാണ് പോസ്റ്റ്മോർട്ടത്തിലെ പ്രാഥമിക നിഗമനം.

സിനാന്റെ ചെവിക്കു താഴെയും നെഞ്ചിനു താഴെയുമുള്ള ക്ഷതമാകാം തലച്ചോറിലേക്കുള്ള രക്തസ്രാവത്തിനു കാരണമായത്. മുതുകത്തും ചെറിയ പരിക്കുണ്ട്. ഗേറ്റിനുള്ളിൽ കുടുങ്ങിയ സമയത്തുണ്ടായ മുറിവുകളും പരിക്കും മരണത്തിനിടയാക്കിയതായാണ് പ്രാഥമിക കണ്ടെത്തൽ.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.